കടമ്മനിട്ട: സംസ്ഥാനത്ത് ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് ചികത്സാ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സമഗ്ര ആരോഗ്യ മാതൃക സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ആയുര്‍വേദം, ഹോമിയോപ്പതി, യോഗ- നാച്ചുറോപ്പതി, സിദ്ധ, യൂനാനി മേഖലകളിലെല്ലാം വികസനം എത്തിച്ചു. ആയുഷ് ചികത്സാ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ കാല്‍വയ്പാണ് സിദ്ധ മര്‍മ തെറാപ്പി യൂണിറ്റുകളെന്ന് മന്ത്രി പറഞ്ഞു.
ആയുര്‍വേദത്തിലെ മര്‍മ ചികിത്സയെപ്പോലെ പ്രാധാന്യമുള്ള സിദ്ധ ചികിത്സ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.
സന്ധിവേദന, ആര്‍ത്രൈറ്റിസ്, സയാറ്റിക്ക, മൈഗ്രൈന്‍, സ്ട്രോക്ക് പുനരധിവാസം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം, സൈനസൈറ്റിസ്, ഫൈബ്രോമയാള്‍ജിയ, ജീവിതശൈലീ രോഗങ്ങള്‍, കായിക പരിക്കുകള്‍, ശസ്ത്ര ക്രിയാനന്തര പുനരധിവാസം എന്നിവയ്ക്ക് സിദ്ധചികത്സ പ്രയോജനകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് അഞ്ചു സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളും ഒരു സിദ്ധ ജീവിതശൈലീ രോഗ ക്ലിനിക്കുമാണ് പ്രവര്‍ത്തനം ആരംഭിച്ചത് .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ റസിയ സണ്ണി, അംഗങ്ങളായ അബിദാഭായി, എം. ഷീജമോള്‍, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ഷീന വിമല്‍ , സംസ്ഥാന ദേശീയ ആയുഷ് മിഷന് പ്രോഗ്രാം മാനേജര്‍ ഡോ. ജയനാരായണന്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മീന, ജില്ലാ പ്രോഗ്രാം മാനേജര്‍ അഖില തുടങ്ങിയവർ പ്രസംഗിച്ചു.